ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മങ്കി പോക്‌സ് സ്‌ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്‌ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്‌ഥിരീകരിച്ച നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നെണ്ണം കേരളത്തിലാണ്. ഇവരെല്ലാം വിദേശയാത്ര നടത്തിയവരായിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പശ്‌ചിം വിഹാറില്‍ രോഗം സ്‌ഥിരീകരിച്ച് 34 വയസുകാരന്‍ വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല.
ഇദ്ദേഹം കഴിഞ്ഞ മാസം സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചല്‍ പ്രദേശില്‍ ബാച്‌ലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അത് അവഗണിച്ചു. ഒരാഴ്‌ച കഴിഞ്ഞിട്ടും പനി മാറാതെ വരികയും തൊലിപ്പുറത്ത് ചെറുമുറിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെ ആശങ്കയായി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മങ്കി പോക്‌സ് സ്‌ഥിരീകരിച്ചത്. ലോക് നായക് ആശുപത്രിയിലാണ് ചികിൽസയിലുള്ള രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ഡയറക്‌ടർ ഡോ. സുരേഷ് കുമാര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണ്. ഒരാള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്.
Most Read: ദ്രൗപതി മുർമു അധികാരമേറ്റു; രാജ്യത്തിന്റെ 15ആം രാഷ്‌ട്രപതി