കണ്ണൂർ: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്. ഇടുക്കി എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രാ മൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി റോഷി അഗസ്‌റ്റിൻ, എംഎം മണി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. വിലാപയാത്ര അഞ്ചരയോടെ തൃശൂർ പിന്നിട്ടു. രാത്രിയോടെ വിലാപയാത്ര കണ്ണൂരിലെത്തും.
പ്രധാന കേന്ദ്രങ്ങളിലെല്ലാം ധീരജിന് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകർ ഒഴുകിയെത്തി, ഉറക്കെ മുദ്രാവാക്യം വിളിച്ചു. കണ്ണൂരിൽ ധീരജിന്റെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തളിപ്പറമ്പിൽ വൈകുന്നേരം നാല് മണി മുതൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
തളിപ്പറമ്പ് സിപിഎം ഓഫിസിലും പൊതുദർശനത്തിന് വെക്കുമെന്നാണ് അറിയിച്ചത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എത്ര വൈകിയാലും സംസ്‌കാരം ഇന്ന് തന്നെ നടത്തുമെന്നാണ് സിപിഎം പ്രവർത്തകർ അറിയിച്ചത്.
ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട് പറയുന്നു. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറകള്‍ കുത്തേറ്റ് തകര്‍ന്നു. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
Most Read: ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്; ഇതുവരെ പിടിയിലായത് 13,032 പേർ