കൊച്ചി: രാജ്യദ്രോഹ കേസിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി സിനിമാ പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന ആരോപിച്ചു. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ ഹരജിയിലാണ് ഐഷ, തന്നെ കുടുക്കാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത്.
ലക്ഷദ്വീപ് പോലീസ് കസ്‌റ്റഡിയിലെടുത്ത തന്റെ ഫോണും ലാപ്‌ടോപ്പും നിലവിൽ ആരുടെ കൈവശമാണെന്ന് വ്യക്‌തമല്ല. മൊബൈൽ ഫോണിൽ വ്യാജ തെളിവുകൾ തിരുകി കയറ്റാനുള്ള സാധ്യത കാണുന്നു. ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനക്ക് അയച്ചതിൽ ദുരൂഹത ഉണ്ടെന്നും ചാനൽ ചർച്ചക്കിടെ ഫോണിലേക്ക് സന്ദേശം വന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ഐഷ സുൽത്താന ഹൈക്കോടതിയിൽ പറഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ വിശദമായ റിപ്പോർട് പോലീസിന് നൽകിയതാണെന്നും ഐഷ കൂട്ടിച്ചേർത്തു.
മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്‌ത പോലീസ് അതിന് ശേഷം ഐഷയുടെ കൊച്ചിയിലെ ഫ്ളാറ്റിലെത്തി റെയ്‌ഡ് നടത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയും നോട്ടീസ് നൽകാതെയും ആയിരുന്നു റെയ്‌ഡ്. ഐഷയെയും സഹോദരനെയും ചോദ്യം ചെയ്‌ത പോലീസ് ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തിരുന്നു.
Most Read: കിറ്റെക്‌സിൽ വീണ്ടും പരിശോധന