വയനാട്: തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടെ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പോത്തുമൂല എമ്മടി വിപിനാണ് അറസ്‌റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാളെ തിരുനെല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തിരുനെല്ലി കോളാംങ്കോട് കോളനിയിലെ ബിനു എന്ന കുട്ടനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടും വഴക്കിട്ട ബിനു അയൽവാസികളുമയി വാക്ക് തർക്കത്തിൽ ഏർപ്പെട്ടുകയായിരുന്നു. പിന്നാലെ ക്രൂരമായ മര്‍ദനമേറ്റു. നാട്ടുകാര്‍ ചേർന്ന് പരുക്കേറ്റ ബിനുവിനെ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വയനാട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിൽത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചു. തലയിലുൾപ്പെടെ മർദ്ദനമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെ തിരുനെല്ലി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് വിപിനെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ