കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി എടുത്തു. ചെറുവത്തൂരിലെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഷഹാനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഷഹാനയുടേത് ആത്‍മഹത്യ എന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ഷഹാനയുടെ സഹോദരൻ ബിലാൽ ആവശ്യപ്പെട്ടു.
മുറിയിൽ രണ്ട് ഗ്ളാസ് ചായ ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടു. ഷഹാന ചായ കുടിക്കുന്ന ആളല്ല. അപ്പോൾ ആ ചായ ആർക്ക് വേണ്ടിയാണ് ഉണ്ടാക്കിയതെന്ന് വ്യക്‌തമാവണം. തൂങ്ങി നിൽക്കുന്ന സമയത്ത് ഒറ്റക്ക് ഷഹാനയെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുപോയി കിടത്തിയെന്നാണ് ഭർത്താവ് പറഞ്ഞത്. അതിലും വ്യക്‌തത വരണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഷഹാനയുടെ ഉമ്മ, സഹോദരൻ എന്നിവർ ഉൾപ്പടെ ആറുപേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സജാദിന്റെ സുഹൃത്തുക്കൾ ഉൾപ്പടെ ഉള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തിയിരുന്നു. മുറിയിൽ നിന്ന് ലഭിച്ച കയർ തൂങ്ങി മരിക്കാൻ പര്യാപ്‌തമെന്ന് പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറിയുടെ മറവിൽ സജാദ് ലഹരി വിൽപന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പോലീസ് ഇക്കാര്യവും അന്വേഷിക്കും. സജാദിനെ കസ്‌റ്റഡിയിൽ കിട്ടാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഷഹാനയുടെ ദേഹത്തെ മുറിവുകൾ സജാദ് ഉപദ്രവിച്ചതിൽ ഉണ്ടായതാണെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ