ന്യൂഡെൽഹി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാവുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പാര്‍ലമെന്റ് അംഗങ്ങളായ പ്രസൂണ്‍ ബാനര്‍ജി, സുഷ്‌മിത ദേവ്, അപരുപ പോഡര്‍, ശന്തനു സെന്‍, പാര്‍ട്ടി പ്രതിനിധി ബിശ്വജിത്ത് ബെദ് എന്നിവരാണ് നാഗാലാൻഡിൽ എത്തുക.
പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഗ്രാമീണരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരിക്കു പറ്റിയവര്‍ക്ക് പെട്ടന്ന് ഭേദമാവട്ടെയെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്‌തു.
അതേസമയം, സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 15 ആയി ഉയർന്നു. മേഖലയില്‍ സംഘര്‍ഷ സാഹചര്യം നിലനിൽക്കുകയാണ്. ഇതേത്തുടർന്ന് മോൺ ജില്ലയിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. ഇവിടെ നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു.
സംഭവത്തിൽ നാഗാലാൻഡ് പോലീസ് സ്വമേധയാ കേസെടുത്തു. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
Most Read: പാകിസ്‌ഥാൻ ആൾക്കൂട്ടക്കൊല; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതക്കുള്ള പുരസ്‌കാരം