പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി. സ്‌ഥലത്ത് പോലീസെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
ലഭ്യമായ എല്ലുകളിൽ സർജറിയിൽ ഉപയോഗിക്കുന്ന സ്‌റ്റീൽ ഭാഗങ്ങൾ കാണുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടിയ എല്ലുകളെ കൂട്ടി യോജിപ്പിക്കാനായി ഉപയോഗിച്ചതാകാം ഇതെന്ന് അനുമാനിക്കുന്നു. മാത്രവുമല്ല, ഈ സ്‌റ്റീലിൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന് വിശ്വസിക്കുന്ന ചില കോഡുകൾ കാണാൻ സാധിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദഗ്‌ധ പരിശോധനക്കായി അവശിഷ്‌ടങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്കോ മഞ്ചേരിയിലേക്കോ അയക്കുമെന്ന് പോലീസ് അറിയിച്ചു.
ലഭിച്ച അവശിഷ്‌ടങ്ങൾ മനുഷ്യന്റേതാണോയെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് പോലീസ് ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് പറഞ്ഞു. നിലവിൽ കൃത്യമായ നിഗമനങ്ങൾ ഒന്നും തന്നെ പറയാൻ കഴിയില്ലെന്നും, പരിശോധന ഫലം ലഭിച്ച ശേഷം അന്വേഷണം തുടരണോ എന്നത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം സംഭവത്തിൽ ചില പ്രാദേശിക വാർത്താ പോർട്ടലുകളും, സമൂഹ മാദ്ധ്യമങ്ങളും വഴി വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് അരങ്ങേറുന്നത്. പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇത്തരം വാർത്തകൾക്ക് ഒന്നും തന്നെ യാതൊരു അടിസ്‌ഥാനവുമില്ല. കൂടുതൽ വിശദീകരണം പരിശോധന ഫലം വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.
Read Also: നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു