ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡെൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ. കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 6ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നവരെ കാത്തിരിക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്നും, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു. 40 ദിവസമായി സമരം തുടരുകയായിരുന്നു. നേരത്തെ സുപ്രീം കോടതി മാർച്ചിനിടെ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ സമരം ഇവർ ശക്‌തമാക്കുകയും ചെയ്‌തു. ഇന്നലെ ഡെൽഹി പോലീസ് ജോയിന്റ് കമ്മീഷണറുമായി സമരവുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നു.
പോലീസ് ക്ഷമ പറയണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെട്ടു. സുപ്രീം കോടതി മാർച്ചിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനമായതെന്ന് ഡോക്‌ടർമാർ അറിയിച്ചു.
നവംബർ 27 മുതൽ ഡോക്‌ടർമാർ സമരത്തിലായിരുന്നു. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നാണ് ഡോക്‌ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചത്. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്‌ത ഹരജികൾ ജനുവരി ആറിനാണ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നത്.
Read Also: സര്‍വകലാശാല വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മന്ത്രി ആര്‍ ബിന്ദു