ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്‌ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. ഇസ്‌ലാമാബാദിലെ ദേശീയ അസംബ്ളിക്ക് പുറത്തും സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്.
തന്നെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ വിദേശശക്‌തികള്‍ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച ഇമ്രാൻ ഖാൻ നേരത്തെ, ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്‌തിരുന്നു. ദേശതാൽപര്യത്തിനും ഭാവിക്കുമായി ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആയിരുന്നു അദ്ദേഹം ആഹ്വാനം ചെയ്‌തത്. രാജി, അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുക, തിരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്നു വഴികളാണ് തന്റെ മുന്നിലുള്ളതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്‌ഥാൻ തെഹിരീ-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്. പിടിഐയില്‍ തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. ഇതില്‍ ചിലര്‍ കൂറുമാറുമെന്ന അഭ്യൂഹവും ശക്‌തമാണ്.
7 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്‌ഥാൻ (എംഒക്യുഎം-പി), നാല് അംഗങ്ങളുള്ള ബലൂചിസ്‌ഥാൻ അവാമി പാര്‍ട്ടി, ഓരോ അംഗം വീതമുള്ള പിഎംഎല്‍ക്യു ജമൂരി വതന്‍ പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാൻ ഖാൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായത്. പിഎംഎല്‍ക്യു, ബലൂചിസ്‌ഥാൻ അവാമി പാര്‍ട്ടി, എംക്യുഎം-പി എന്നിവയുടെ പിന്തുണ നേടാനാണ് ഇമ്രാന്റെ ശ്രമം
വിജയിച്ചാല്‍ 12 അംഗങ്ങളുടെ പിന്തുണകൂടിയാവും. 177 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനുമാവും. എന്നാല്‍, വോട്ടെടുപ്പില്‍ എന്തു നിലപാടെടുക്കുമെന്ന് ഈ പാര്‍ട്ടികള്‍ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും