തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്‌ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്‌ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തും.
പ്രാദേശിക അടിസ്‌ഥാനത്തിൽ നിയന്ത്രണം ശക്‌തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. 100 മീറ്റർ പരിധിയിൽ അഞ്ചിലധികം കേസുകൾ ഒരു ദിവസം റിപ്പോർട് ചെയ്‌താൽ അതിലുൾപ്പെടുന്ന സ്‌ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാകും. അഞ്ചിൽ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും ഇവിടങ്ങളിൽ ഏർപ്പെടുത്തുക.
രോഗവ്യാപനം കൂടുതലുള്ള സ്‌ഥലത്തുനിന്ന് 100 മീറ്റർ പരിധിയായിരിക്കും നിയന്ത്രണത്തിനായി കണക്കാക്കുക. 100 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന് ഇരുവശവുമുള്ള കച്ചവട സ്‌ഥാപനങ്ങളും വീടുകളും ഉൾപ്പെടുത്തും. ഒരു ഭാഗം മാത്രം അടച്ചിടുന്നത് ഗുണകരമാകില്ല എന്നതിനാലാണിത്.
സംസ്‌ഥാനത്ത് ഇന്ന് 24,296 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. എറണാകുളം- 3149, തൃശൂര്‍- 3046, കോഴിക്കോട്- 2875, മലപ്പുറം- 2778, പാലക്കാട്- 2212, കൊല്ലം- 1762, കോട്ടയം- 1474, തിരുവനന്തപുരം- 1435, കണ്ണൂര്‍- 1418, ആലപ്പുഴ- 1107, പത്തനംതിട്ട- 1031, വയനാട്- 879, ഇടുക്കി- 612, കാസര്‍ഗോഡ്- 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്‌ഥിരീകരിച്ചത്.
Most Read: ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി