കാസർഗോഡ്: അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർഗോഡ് കാഞ്ഞങ്ങാട്ടെ എയ്‌ഡഡ് അധ്യാപകർ അനിശ്‌ചിതകാല റിലേ ഉപവാസ സമരം തുടങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള 33 അധ്യാപകരാണ് കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്. 2016 മുതൽ സർവീസിൽ കയറിയ ഇവർക്ക് ഇതുവരെയായിട്ടും നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അധ്യാപകർ തെരുവിലിറങ്ങിയത്.
സംസ്‌ഥാനത്തെ മറ്റ് ഡിഇഒ ഓഫിസുകളിൽ സമാനരീതിയിലുള്ള നിയമനങ്ങൾ പാസാക്കിയിരുന്നു. എന്നാൽ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്‌ഥർ നിയമനങ്ങൾ അംഗീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകർ കാരണം തേടി ഉദ്യോഗസ്‌ഥരുടെ അടുത്തേക്ക് പോകുമ്പോൾ കൃത്യമായ മറുപടികൾ ലഭിക്കുന്നില്ലെന്നാണ് പരാതി.
ഇതോടെയാണ് കെപിഎസ്‌ടിഎയുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് അധ്യാപകർ പ്രതിഷേധം തുടങ്ങിയത്. നിയമനം അംഗീകരിച്ച് കിട്ടുന്നതുവരെ അനിശ്‌ചിതകാല ഉപവാസ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ഇതുപോലെ ചെറുവത്തൂർ, ഹൊസ്‌ദുർഗ്, ബേക്കൽ ഉപജില്ലകളിലും നിയമനം അംഗീകരിക്കപ്പെടാത്ത അധ്യാപകർ ഉണ്ടെന്നും, ഇവരുടെ നിയമനത്തിന് സർക്കാർ ഉടൻ നടപടി എടുക്കണമെന്നും പ്രതിഷേധം ഉൽഘാടനം ചെയ്‌ത ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ ആവശ്യപ്പെട്ടു.
Most Read: താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ