ന്യൂഡെൽഹി: നിയമ വിരുദ്ധ മതപരിവർത്തനങ്ങൾക്ക് എതിരെ വിവിധ സംസ്‌ഥാനങ്ങൾ കൊണ്ടുവന്ന നിയമത്തിന്റെ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്‌ത ഹരജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്‌ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. അതേസമയം, നിയമങ്ങൾക്ക് കോടതി സ്‌റ്റേ അനുവദിച്ചില്ല.
ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നീ നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌തുകൊണ്ടുള്ളതാണ് ഹരജികൾ. ഇതുമായി ബന്ധപ്പെട്ട ഹരജികൾ ഇതിനോടകം പരിഗണനയിലുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞതിനെ തുടർന്ന് ഹരജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
എന്നാൽ, വിവിധ സംസ്‌ഥാനങ്ങളിൽ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും ഈ നിയമങ്ങൾ കോടതി പരിശോധിക്കണമെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിയു സിങ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്‌ഥകൾ അടിച്ചമർത്തുന്നതും ഭീതിജനകവുമാണ്. വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിങ് ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്‌ഥാനങ്ങൾക്കും നോട്ടീസ് അയക്കുന്നതായും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടിയത്. നാലാഴ്‌ചക്കകം സംസ്‌ഥാനങ്ങൾ വിഷയത്തിൽ മറുപടി നൽകണം.
Read also: ഇതാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്; ഇസ്‌ലാം മതം സ്വീകരിച്ചതിനെ കുറിച്ച് എ ആര്‍ റഹ്‌മാന്‍