പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത് ഉദ്യാനം അടയ്‌ക്കേണ്ടി വന്നു. ഇതോടെ ഒരുകോടി രൂപയോളമാണ് ഉദ്യാനത്തിന്റെ വരുമാനത്തിൽ കുറവുണ്ടായത്.
കഴിഞ്ഞവർഷവും അഞ്ചു മാസത്തോളം നീണ്ട ലോക്ക്ഡൗണിനെ തുടർന്ന് ഉദ്യാനത്തിന്റെ വരുമാനത്തിൽ രണ്ടുകോടിയുടെ ഇടിവ് ഉണ്ടായിരുന്നു.
ഓണക്കാലം കഴിഞ്ഞാൽ സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് മലമ്പുഴയിലേക്ക് കൂടുതലും സന്ദർശകരെത്താറ്. സ്‌കൂളുകളടക്കം പൂട്ടുന്നതിനാൽ, പ്രതിദിനം 5,000ത്തിലധികം സന്ദർശകർ ഇവിടെ എത്താറുണ്ട്.
ഇക്കുറി വേനലവധിക്കാലത്ത് സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്ന ഏപ്രിൽ പകുതിവരെ ലഭിച്ചത് വെറും ഒമ്പതുലക്ഷം രൂപയാണ്. മെയ് മാസത്തിൽ രണ്ടാം ലോക്ക്ഡൗൺ എത്തിയതോടെ അതും ഇല്ലാതായെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞവർഷം ഒന്നാം ലോക്ക്ഡൗണിൽ അടച്ചിട്ട ഉദ്യാനം ഒക്‌ടോബറിലായിരുന്നു പിന്നീട് സന്ദർശകർക്കായി തുറന്നു കൊടുത്തത്. വേനലവധിക്കു പുറമേ ജൂൺ, ജൂലായ് മാസങ്ങളിലും ഉദ്യാനം അടച്ചിടേണ്ടി വന്നിരുന്നു. ഇതോടെയാണ് വരുമാനക്കുറവ് ഏകദേശം രണ്ടുകോടിയോളം എത്തിയത്. ഇതിന് ശേഷം സന്ദർശകരുടെ എണ്ണം പഴയനിലയിലേക്ക് ഉയരുന്നതിനിടെയാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ വരവ്. ഇതോടെ ഈവർഷം ഏപ്രിൽ 17 മുതൽ ഉദ്യാനത്തിൽ നിയന്ത്രണങ്ങളും കൊണ്ടുവന്നു.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. അതിന് പിന്നാലെ സന്ദർശകരുടെ വരവ് കുത്തനെ കുറഞ്ഞു. പിന്നീട് ലോക്ക്ഡൗൺ എത്തിയതോടെ ഉദ്യാനം പൂർണമായും അടച്ചിടുകയായിരുന്നു.
Malabar News: കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്