തിരുവനന്തപുരം: സംസ്‌ഥാനത്തെ 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്‌ജമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 283 ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം സജ്‌ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സംസ്‌ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ, 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ളിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ-ഹെൽത്ത് നടപ്പിലാക്കിയത്. ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നത് വരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയും.
പദ്ധതിയിലൂടെ ഓൺലൈൻ ആയി വീട്ടിലിരുന്നു തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റും എടുക്കാൻ സാധിക്കും. ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയൽ നമ്പർ സൃഷ്‌ടിക്കണം. അതിനായി http://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്‌റ്റർ ലിങ്ക് ക്ളിക്ക് ചെയ്യണം. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
അതിനിടെ, ഇ-ഹെൽത്ത് വഴി ഇതുവരെ 3.04 കോടി രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 32.40 ലക്ഷം (10.64 ശതമാനം) പെർമനന്റ് യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി (89.36 ശതമാനം) താൽക്കാലിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. ഓൺലൈൻ വഴി ഒരു ലക്ഷത്തോളം പേർ അഡ്വാൻസ്‌ഡ് അപ്പോയ്‌മെന്റ് എടുത്തിട്ടുണ്ട്.
Most Read: ഇന്ധന സെസ് വർധനവ്; കേരളത്തിൽ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി