വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. ഓപ്പറേഷൻ ബേലൂർ മഗ്‌ന ദൗത്യം ഉടൻ ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനാണ് ശ്രമം. ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളാണ് ദൗത്യസംഘത്തിനൊപ്പം ഉള്ളത്.
കാട്ടാന നിലവിൽ കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി സമീപത്ത് ഉണ്ടെന്നാണ് സൂചന. ഈ ഭാഗത്ത് ദൗത്യ സംഘം നിരീക്ഷണം നടത്തുകയാണ്. അതേസമയം, ആനയുടെ സഞ്ചാരപഥം കർണാടക അതിർത്തിയിലേക്ക് ആണെന്നാണ് വിവരം. ബേഗൂർ ഫോറസ്‌റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് നീങ്ങുന്നത്.
കാട്ടിക്കുളം മേഖലയിലുള്ള ആനയ്‌ക്ക് നാഗർഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനംവകുപ്പ് നിശ്‌ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം, ആന കർണാടകയിൽ എത്തിയാൽ മയക്കുവെടി വെക്കില്ലെന്നാണ് സൂചന. ആന സ്വമേധയാ നാഗർഹോളയിൽ എത്തിയാൽ നിരീക്ഷണ നടപടികൾ തുടരുമെന്ന് കർണാടക പിസിസിഎഫ് അറിയിച്ചിട്ടുണ്ട്.
കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടിരുന്നു. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ദയിലായിരുന്നു സംഭവം. രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു അജി ആനയുടെ മുമ്പിൽപ്പെട്ടത്.
ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. അജീഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം പോലും ചെയ്യാൻ സമ്മതിക്കാതെ ജങ്ഷനിൽ എത്തിച്ചും സബ് കളക്‌ടറുടെ ഓഫീസിലെത്തിച്ചും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ