മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം കച്ചേരികടവിൽ സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന 10 വയസുകാരി കൃഷ്ണപ്രിയയുടെ കാലിൽ നീർനായയുടെ കടിയേറ്റിരുന്നു.
കൊടിയത്തൂരിൽ കടവിൽ അലക്കുകയായിരുന്ന സോഫിയയുടെ കാലിൽ കടിച്ചു വെള്ളത്തിലേക്ക് ആഴ് ത്താന്‍ ശ്രമിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച 12 വയസുകാരൻ മകനും കടിയേറ്റിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുൻപ് പുൽപറമ്പിൽ കുളിക്കാനിറങ്ങിയ മാദ്ധ്യമ പ്രവർത്തകൻ വി.പി. നിസാമുദ്ദീനെയും നീർനായ ആക്രമിച്ചു.
പ്രദേശത്ത് വർദ്ധിച്ചു വരുന്ന നീർനായ ആക്രമണത്തിൽ പരിസരവാസികളെല്ലാം ആശങ്കയിലാണ്. നിരവധി കുടുംബങ്ങളാണ് പുഴയെ ആശ്രയിച്ചു കഴിയുന്നത്. കുട്ടികളടക്കം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്.