ന്യൂഡെൽഹി: താൻ ഉപരാഷ്‌ട്രപതിയായിരിക്കെ പാകിസ്‌ഥാൻ മാദ്ധ്യമ പ്രവർത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന ബിജെപി ആരോപണത്തിന് എതിരെ ഹമീദ് അൻസാരി. മാദ്ധ്യമങ്ങളിലൂടെയും ബിജെപിയുടെ ഔദ്യോഗിക വക്‌താവ് മുഖേനയും തനിക്കെതിരെ വ്യക്‌തിപരമായ വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടിരിക്കുകയാണെന്ന് അൻസാരി പറഞ്ഞു. പാകിസ്‌ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായോ ഐഎസ്‌ഐയുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാക് മാദ്ധ്യമ പ്രവർത്തകൻ നുസ്രത്ത് മിർസയെ താൻ ക്ഷണിക്കുകയോ കാണുകയോ ചെയ്‌തിട്ടില്ല; ഹമീദ് അൻസാരി വ്യക്‌തമാക്കി.
ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ പലതവണ ചാരപ്രവർത്തനം നടത്തിയിരുന്നതായാണ് നുസ്രത്ത് മിർസ വെളിപ്പെടുത്തിയത്. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ ഇന്ത്യാ സന്ദർശനത്തിനിടെയാണ് വിവരങ്ങൾ ചോർത്തിയത്. 2009 ഒക്‌ടോബർ 27ന് ഡെൽഹി ഒബ്റോയ് ഹോട്ടലിൽ ഭീകരവാദത്തിനെതിരെ രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ജുമ മസ്‌ജിദ് യുണൈറ്റഡ് ഫോറം സംഘടിപ്പിച്ച കോൺഫറൻസിൽ അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, മുൻമന്ത്രി ഗുലാം നബി ആസാദ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ഈ യോഗത്തിൽ പങ്കെടുക്കാനെത്തിയ നുസ്രത് പല വിവരങ്ങളും ഐഎസ്ഐക്കായി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ.
യൂട്യൂബർ ഷക്കീൽ ചൗധരിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യയിൽ നിന്നു ലഭിച്ച വിവരങ്ങൾ കൈമാറണമെന്ന് അന്നത്തെ പാകിസ്‌ഥാൻ മന്ത്രി ഖുർഷിദ് തന്നോട് ആവശ്യപ്പെട്ടുവെന്ന് നുസ്രത് വ്യക്‌തമാക്കി. വിവരങ്ങൾ മന്ത്രിക്ക് കൈമാറാൻ താൽപര്യമില്ലെന്നും എന്നാൽ നിർബന്ധമാണെങ്കിൽ കൈമാറാമെന്ന് അറിയിക്കുകയും കൈമാറുകയുമായിരുന്നു. പിന്നീട് ഈ വിവരങ്ങൾ മന്ത്രി കരസേനാ മേധാവിക്കു നൽകി. കൂടുതൽ വിവരങ്ങൾ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും അവരോട് തന്നെ കണ്ടെത്താൻ പറയുകയായിരുന്നുവെന്ന് നുസ്രത് അറിയിച്ചു.
ഇന്ത്യയിലെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ബലഹീനതകളെക്കുറിച്ച് അവർക്ക് വ്യക്‌തമായ അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ല. സാധാരണ ഇന്ത്യയിൽ മൂന്ന് സ്‌ഥലങ്ങളാണ് സന്ദർശിക്കാൻ സാധിക്കുക. എന്നാൽ തനിക്ക് ഡെൽഹി, ബെംഗളൂരു, ചെന്നൈ, പട്ന, കൊൽക്കത്ത ഉൾപ്പെടെ ഏഴു സ്‌ഥലങ്ങൾ സന്ദർശിക്കാനായി. വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് കസൂരി സഹായിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Most Read: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണന് ഉപാധികളോടെ ജാമ്യം