ന്യൂഡെൽഹി: വിമാനയാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിന് എതിരെ ഡൽഹി ഹൈക്കോടതിയുടെ ശക്‌തമായ നിർദേശം. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്‌റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ കേസെടുത്തത്. ഇതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി എല്ലാ ആഭ്യന്തര വിമാനകമ്പനികൾക്കും കർശന നിർദേശം നൽകി.
കൊൽക്കത്തയിൽ നിന്ന് ഡെൽഹിയിലേക്കുള്ള യാത്രക്കിടെയാണ് നിയമലംഘനം ജഡ്‌ജിയുടെ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും വളരെ ആശങ്കാജനകമായ സാഹചര്യമാണ് കാണാനായതെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഉത്തരവിറക്കുന്നതെന്ന് കോടതി വ്യക്‌തമാക്കി.
യാത്രക്കാരെല്ലാം മാസ്‌ക് ധരിച്ചിരുന്നെങ്കിലും അത് കൃത്യമായ രീതിയിൽ ആയിരുന്നില്ല. മിക്കവാറും യാത്രക്കാരും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ഉദാസീനരായിരുന്നു എന്നും കോടതി പറയുന്നു. വിമാന ജോലിക്കാൻ ഇക്കാര്യത്തിൽ നിർദേശം നൽകുന്നുണ്ടെങ്കിലും യാത്രക്കാർ അത് പാലിക്കാൻ തയാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായ, മൂക്ക് എന്നിവ ശരിയായി മറയത്തക്ക വിധത്തിൽ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രക്കാർ എല്ലാവരും മാസ്‌ക് ധരിക്കുന്നുതടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന കാര്യം വിമാന ജീവനക്കാർ നിരന്തരം പരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഇതിൽ വീഴ്‌ച വരുത്തിയാൽ ഉടൻ ആ വ്യക്‌തിയെ വിമാനത്തിൽനിന്ന് പുറത്തിറക്കണം. ഇത്തരം യാത്രക്കാർക്കെതിരെ യാത്രാനിരോധനം അടക്കം കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കുനാൽ കമ്ര