കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷം ചെയർമാനും എംഎൽഎയുമായ പിസി ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്‌ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.
ഇതോടെ പിസി ജോർജിന് പ്രസംഗം പാതി വഴിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. തന്റെ പ്രചാരണം ഇടതു മുന്നണി പ്രവർത്തകർ അലങ്കോലമാക്കിയെന്ന് പിസി ആരോപിച്ചു. പിന്നീട് പ്രചാരണം വീണ്ടും ആരംഭിച്ച് പിസി ജോർജ് മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പിസി ജോർജിന്റെ പ്രചാരണം സ്‌തംഭിച്ചിരുന്നു.
ഈരാറ്റുപേട്ടയിൽ നടന്ന പ്രചാരണത്തിനിടെ കൂക്കി വിളിച്ചവർക്ക് നേരെ പിസി ജോർജ് അസഭ്യം പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്ക് നേരെ കൂവിയവർ തീവ്രവാദ മനോഭാവമുള്ളവരാണെന്ന് പിസി ജോർജ് ആരോപിച്ചു. സമൂഹ മാദ്ധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read: വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി