ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ ലങ്കയ്‌ക്ക് നിർണായകം. ആദ്യ ദിവസം കളി അവസാനിച്ചപ്പോൾ ആറിന് 86 എന്ന ദയനീയ അവസ്‌ഥയിലാണ് സന്ദര്‍ശകര്‍ ഉള്ളത്.
ശേഷിക്കുന്ന നാല് വിക്കറ്റുകൾ ഇന്ന് തുടക്കത്തിലേ വീണു കഴിഞ്ഞാൽ ഫോളോ ചെയ്യേണ്ടി വരികയും, ആദ്യ ടെസ്‌റ്റിന് സമാനമായ ജയം ഇന്ത്യയെ തേടി എത്തുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ വിക്കറ്റ് കാത്തു സൂക്ഷിച്ച് മാന്യമായ സ്‌കോറിലേക്ക് എത്താനാവും ലങ്കയുടെ ടീമിന്റെ ശ്രമം.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 252 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ലസിത് എംബുല്‍ഡെനിയ, ജയവിക്രമ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയത്. ടെസ്‌റ്റിന്റെ ആദ്യദിനം തന്നെ 16 വിക്കറ്റുകളാണ് വീണത്.
ഇതൊരു റെക്കോര്‍ഡാണ്. പിങ്ക് പന്ത് ടെസ്‌റ്റില്‍ ആദ്യദിനം ഇത്രയുമധികം വിക്കറ്റുകള്‍ വീഴുന്നത് ആദ്യമായാണ്. 13 വിക്കറ്റുകള്‍ നഷ്‌ടമായതാണ് ഇതിന് മുൻപുണ്ടായിരുന്ന റെക്കോര്‍ഡ്. അതേസമയം, അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ രണ്ടാം ടെസ്‌റ്റ് ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷ. ജയിച്ചാൽ പരമ്പരയും ഇന്ത്യക്ക് സ്വന്തമാവും.
Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ച് സംഘം കോടതിയിലേക്ക്