ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ സന്ദർശിച്ചത് 58 രാജ്യങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മോദിയുടെ വിദേശ യാത്രകൾക്കായി ഇതുവരെ 517.82 കോടി രൂപ ചെലവായതായും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. വിദേശ രാജ്യങ്ങളിലെ സന്ദർശന വേളയിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ മേഖലയിൽ ചില ധാരണാ പത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം നൽകിയ വിശദാംശങ്ങൾ അനുസരിച്ച് പ്രധാനമന്ത്രി യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ അഞ്ച് വീതം സന്ദർശനങ്ങൾ നടത്തി. സിംഗപ്പൂർ, ജർമ്മനി, ഫ്രാൻസ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒന്നിലധികം യാത്രകൾ നടത്തിയിട്ടുണ്ട്. മോദിയുടെ അവസാന യാത്ര 2019 നവംബർ 13-14 ന് ബ്രസീലിലേക്കായിരുന്നു. അവിടെ ബ്രിക്‌സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുത്തു. മോദിയുടെ വിദേശ യാത്രകൾ ഇന്ത്യയുമായി മറ്റ് രാജ്യങ്ങൾക്കുള്ള സഹകരണം വർദ്ധിപ്പിക്കാൻ സഹായകമായതായും വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.
Kerala News: കോവിഡ് പ്രതിരോധം തകിടം മറിക്കുന്ന പ്രതിപക്ഷ സമരങ്ങള്‍; വിമര്‍ശിച്ച് മുഖ്യമന്ത്രി
അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന കോവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നത് മാർച്ച് 11നാണെന്നും ട്രംപ് സന്ദർശനം നടത്തിയത് ഫെബ്രുവരി 24-25 തിയ്യതികളിലായാണെന്നും അതിനാൽ തന്നെ കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. രാജ്യസഭയിൽ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും