കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങിയെന്ന് വ്യാജ ആരോപണം നടത്തി.
അതിന്റെ മനോവിഷമത്തിലാണ് കുട്ടിയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ അച്ഛൻ ആത്‌മഹത്യ ചെയ്‌തത്. 74 വയസുകാരനായ പലചരക്ക് കടക്കാരനാണ് 10 വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. തുടർന്നാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും, പോലീസ് കേസെടുത്ത് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളെല്ലാം പൂർത്തിയായി. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തീകരിച്ച ശേഷം, പ്രതി ഇപ്പോൾ റിമാൻഡിലാണ്.
Also Read: ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ