കോഴിക്കോട്: കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ റെയ്‌ഡ് നടത്തി പോലീസ്. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്തു എന്നാണ് ജ്വല്ലറിക്കെതിരായ കേസ്. 250 ഓളം പരാതികൾ ലഭിച്ചതിൽ 5 കേസുകളാണ് കുറ്റ്യാടി പോലീസിന്റെ കീഴിലുള്ളത്. പയ്യോളി, കല്ലാച്ചി ശാഖകളിലും തട്ടിപ്പിന് ഇരയായവരുടെ പരാതികളുണ്ട്.
സർക്കിൾ ഇൻസ്‌പെക്‌ടർ ടിപി ഫർഷാദ്, കുറ്റ്യാടി വില്ലജ് ഓഫിസർ, പഞ്ചായത്ത് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.
അതേസമയം, ജ്വല്ലറിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഗോൾഡ് പാലസ് ജ്വല്ലറിയുടെ മാനേജിങ് പാർട്ണറായ സബീറിനെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം മാസം തോറും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. സബീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധ ബാങ്കിന്റെ പാസ് ബുക്കുകൾ, ആധാർ കാർഡുകൾ, പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, സ്വർണം എന്നിവ പിടിച്ചെടുത്തിരുന്നു.
സബീറിന് പുറമേ 4 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നാലു വര്‍ഷം മുൻപാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്.
Malabar News: പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍