കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പോലീസിൽ നിന്നും എൻഐഎ വിവരങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്‌ചാത്തലം എന്നിവയിലാണ് എൻഐഎ വിവര ശേഖരണം നടത്തിയത്.
ഏതെങ്കിലും കാരണവശാൽ കേസ് ഏറ്റെടുക്കേണ്ടി വന്നാൽ അതിന് ഉപകരിക്കുക എന്ന ലക്ഷ്യം കൂടി വിവര ശേഖരണത്തിലുണ്ട്. പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങൾ എൻഐഎ ഏറ്റെടുക്കണമെന്ന് നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ നിലവിലെ വിവരങ്ങൾ പോലീസിൽ നിന്നും ശേഖരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത കേരളത്തിൽ എത്തി വിമർശനമുന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് നടപടി.
ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ വാഹനമിടിച്ചു വീഴ്‌ത്തി വെട്ടികൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിന് പിന്നാലെ ഞായറാഴ്‌ച രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയില്‍ രണ്ടാമത്തെ കൊലപാതകം നടന്നത്. ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്‌ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മൽസരിച്ച സ്‌ഥാനാർഥി കൂടിയാണ് രഞ്‌ജിത്.
Most Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ