മലപ്പുറം: തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ‘കെട്ടിയിറക്കിയ സ്‌ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട, കുന്നംപറമ്പില്‍ വേണ്ടേ വേണ്ട’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
“മലപ്പുറം ജില്ലയില്‍ കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. ജില്ലക്ക് പുറത്തുള്ള ഒരാളെ മലപ്പുറത്തേക്ക് കെട്ടിയിറക്കേണ്ട ആവശ്യമില്ല. ഈ നീക്കത്തിനെതിരെ ശക്‌തമായി പ്രതിഷേധിക്കുന്നു. എന്നാൽ പാര്‍ട്ടിക്കെതിരെയല്ല പ്രതിഷേധം. ഫിറോസ് കുന്നംപറമ്പില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. എന്നാല്‍, അതിലൂടെ പ്രാദേശിക കമ്മിറ്റികള്‍ തകരും. കോണ്‍ഗ്രസുകാരൻ ആയിരിക്കണം മണ്ഡലത്തിലെ സ്‌ഥാനാർഥി. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങള്‍ക്ക് ഒന്നും കിട്ടാനല്ല. ഇത് ചെറുപ്പക്കാരെ വഴി മുടക്കുന്ന ശീലമാണ്. ഈ പ്രതിഷേധം ദേശീയ തലത്തില്‍ അറിയിക്കും” – പ്രതിഷേധക്കാർ പറഞ്ഞു.
തവനൂര്‍ മണ്ഡലത്തിൽ ഫിറോസ് കുന്നുംപറമ്പില്‍ മൽസരിക്കുമെന്ന് ഏകദേശ ധാരണ ആയിട്ടുണ്ട്. ഫിറോസ് തന്നെ ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
നേരത്തെ ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. സ്‌ഥാനാർഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് പറഞ്ഞ പ്രമേയത്തില്‍ കഴിവുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് തവണ കെടി ജലീല്‍ ജയിച്ച മണ്ഡലമാണ് തവനൂര്‍. 2011ല്‍ 6854ഉം 2016ല്‍ 17064ഉം ആയിരുന്നു ജലീലിന്റെ ഭൂരിപക്ഷം. 2011ൽ നിലവിലെ മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ് ആയിരുന്നു ജലീലിന്റെ എതിരാളി. 2016ൽ ജലീലിന് എതിരെ മൽസരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്‌തിഖാറുദ്ദീനും ദയനീയ പരാജയം ഏറ്റുവാങ്ങി. രണ്ട് തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് കളത്തിൽ ഇറങ്ങുന്നത്.
Also Read: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; ജില്ലയിൽ കൂത്തുപറമ്പിൽ തുടക്കം