ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരെ ചൈന കൊലപ്പെടുത്തിയതിനും രാജ്യത്തെ ദുര്‍ബലമാക്കിയതിനും ഉത്തരവാദി നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ അഞ്ചുമാസത്തോളം മുഖാമുഖം നിന്ന സംഭവത്തിലും രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ചൈനയെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിറ്റ് പോലും എടുക്കില്ലായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.
എന്നാല്‍ അവകാശ വാദങ്ങളെ പിന്തുണക്കുന്ന രേഖകളൊന്നും രാഹുലിന്റെ പക്കലില്ലെന്നും അടിസ്‌ഥാന രഹിതമായ പ്രസ്‌താവനകള്‍ അദ്ദേഹം തുടരുകയാണെന്നും അമിത് ഷാ പറഞ്ഞു. മാത്രവുമല്ല, ഇത്തരം പ്രസ്‌താവനകള്‍ നടത്താന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
1962 ല്‍ രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു അധികാരത്തിലിരുന്നപ്പോള്‍ ചൈനക്ക് ഇന്ത്യയുടെ എത്ര പ്രദേശം വിട്ടുകൊടുത്തു എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ആദ്യം രാജ്യത്തോട് പറയണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Read Also: ഹത്രസ് കേസ്; എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല
അതേസമയം ഇന്ത്യന്‍ സൈന്യം എപ്പോള്‍ വേണമെങ്കിലും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
”എല്ലാ ജനതകളും യുദ്ധത്തിന് എപ്പോഴും തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്. ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഇത് പറയുന്നത്, പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്‌പ്പോഴും തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സൈന്യത്തോട് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യ പ്രതികരണം കൂടിയാണിത്.
Kerala News: പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി