ഗുവാഹത്തി: അസമിലെ തീർഥാടന കേന്ദ്രമായ ബട്ടദ്രവ സത്രം ക്ഷേത്രത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്‌ഥരാണ് തടഞ്ഞത്. പ്രവേശനം നിഷേധിച്ചതിന് പിന്നാലെ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ഉൾപ്പടെയുള്ളവർ രാഹുലിനൊപ്പമുണ്ട്.
എന്തുകൊണ്ടാണ് തന്നെ തടഞ്ഞതെന്ന് രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്‌ഥരോട് ചോദിച്ചു. എന്നാൽ, കൃത്യമായ മറുപടിയൊന്നും നൽകിയില്ല. എന്നാൽ, അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായി, വൈകിട്ട് മൂന്നുമണിക്ക് ശേഷം രാഹുലിന് ബട്ടദ്രവ സത്രത്തിൽ സന്ദർശനം നടത്താമെന്ന് ക്ഷേത്രം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
അതേസമയം, എല്ലാവരും വിവിധ ക്ഷേത്രങ്ങളിൽ പോകുന്നുണ്ടെന്നും എന്തുകൊണ്ടാണ് രാഹുലിനെ മാത്രം തടയുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ നഗാവിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. സംസ്‌ഥാന സർക്കാർ രാഹുലിന് ഇവിടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സോണിത്പുരിൽ രാഹുൽ സഞ്ചരിച്ച ബസിന് നേർക്ക് കാവിക്കൊടികളുമായി ബിജെപി പ്രവർത്തകർ ഓടികൂടിയിരുന്നു.
Most Read| സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; മുഖ്യമന്ത്രി