ന്യൂഡെല്‍ഹി: ടി- 20 ലോകകപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഷമിയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.
“മുഹമ്മദ് ഷമി, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. ഇവരുടെ മനസില്‍ നിറയെ വെറുപ്പും വിദ്വേഷവുമാണ്, കാരണം ആരും അവരെ സ്‌നേഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ”- എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഞായറാഴ്‌ച നടന്ന ലോകകപ്പ് മൽസരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്‌ഥാനോട് പരാജയപ്പെട്ടത്. 18ആം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് സൈബർ ആക്രമണം. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.
അതേസമയം അതേസമയം ഷമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഇർഫൻ പത്താൻ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി. ഇന്ത്യൻ ജഴ്സി അണിയുന്ന ഏതൊരാളും ഈ ഓൺലൈൻ കൂട്ടത്തെക്കാൾ ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. നിനക്കൊപ്പമാണ് ഷമി. അടുത്ത കളി നോക്കാം എന്നായിരുന്നു സെവാഗ് ട്വിറ്ററിൽ കുറിച്ചത്.
“നമ്മൾ ഇന്ത്യൻ ടീമിനെ പിന്തുണക്കുമ്പോൾ, ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് നമ്മൾ പിന്തുണക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാൻ ഇന്ത്യൻ ടീമിനും ഷമിക്കും പിന്നിൽ നിലകൊള്ളുന്നു”- സച്ചിൻ ട്വീറ്റ് ചെയ്‌തു.
Read also: ബിജെപി എംപി ആയതിനാൽ ഇഡിയെ പേടിക്കേണ്ട; സഞ്‌ജയ് പാട്ടീൽ