ന്യൂഡൽഹി: അശോക് ലവാസ രാജിവെച്ച ഒഴിവിലേക്ക് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ധനകാര്യ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജീവ് കുമാർ സ്ഥാനമേൽക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഓഗസ്റ്റ് 31ന് ഇദ്ദേഹം ചുമതയേൽക്കും. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. 30 വർഷത്തെ ഭരണപരിചയമുള്ള ഇദ്ദേഹം മുൻപ് ധനകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ച ഒഴിവിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. ഫിലിപ്പീൻസിലെ മനില ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ലവാസ സ്ഥാനം രാജിവെച്ചത്. ആഗസ്റ്റ് 31 മുതൽ രാജീവ് കുമാർ ചുമതലയേക്കും എന്നാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. നിലവിൽ സുനിൽ അറോറയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ.
അതിനിടെ ഇന്നലെ കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടത്തുന്നത് സംബന്ധിച്ചു പാലിക്കേണ്ട നിർദ്ദേശങ്ങളാണ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് സംവിധാനം കൂടുതൽ പേരിലേക്ക് കൂടി എത്തിക്കാനാണ് കമ്മീഷന്റെ തീരുമാനം. 80 വയസ് കഴിഞ്ഞവർക്കും അവശ്യസർവീസുകളിൽ ജോലി ചെയ്യുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞേക്കും. സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ ആയി നാമനിർദ്ദേശം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തും.