തിരുവനന്തപുരം : ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎമ്മിന് ഭയമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിപിഎം ആരോടൊപ്പമാണ് നിൽക്കുന്നതെന്നും, സ്വീകരിച്ച നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്‌ജവം കാണിക്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം തന്നെ യുഡിഎഫ് എപ്പോഴും ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം തന്നെയാണെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.
ശബരിമലയിലെ വിശ്വാസങ്ങൾ തകർക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, തങ്ങളുടെ നിലപാടിനെ പറ്റി പരസ്യമായി മാപ്പ് ചോദിച്ചാൽ സിപിഎമ്മിനെ അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിൽ ഇടത് സർക്കാർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ജോലിയിൽ തിരുകി, കയറ്റുകയാണെന്നും ഇതിലൂടെ ചെറുപ്പക്കാരോട് വലിയ ദ്രോഹമാണ് അവർ ചെയ്യുന്നതെന്നും ആരോപണം ഉന്നയിച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി. കൂടാതെ വിവിധ ആരോപണങ്ങളിലായി ചെളിക്കുണ്ടിൽ വീണ സർക്കാരാണ് പിണറായി സർക്കാറെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. കൂടാതെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read also : ആംഗ്യ ഭാഷയിൽ ക്ളാസുകൾ, പ്രത്യേക ഓഡിയോ ബുക്ക്; ചരിത്രം കുറിക്കാൻ ഫസ്‌റ്റ് ബെൽ