ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ ഇന്നിംഗ്‌സ് 148ന് അവസാനിച്ചിരുന്നു. പിന്നാലെ ഫോളോഓണ്‍ ചെയ്‌ത മേഘാലയ രണ്ടാം ഇന്നിംഗ്‌സിൽ 191ന് പുറത്തായി.
നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ മേഘാലയയെ തകര്‍ത്തത്. ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മനു കൃഷ്‌ണന് ഒരു വിക്കറ്റുണ്ട്. ഒൻപത് ഓവര്‍ എറിഞ്ഞ എസ് ശ്രീശാന്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, 57 റണ്‍സ് വഴങ്ങുകയും ചെയ്‌തു. 75 റണ്‍സ് നേടിയ ഖുറാനയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. ദിപു 55 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല.
നേരത്തെ മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് 148ന് അവസാനിച്ചിരുന്നു. 93 റണ്‍സെടുത്ത പുനിത് ബിഷ്‌ടിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നത്. ഏദന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മനു കൃഷ്‌ണനും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ശ്രീശാന്ത് രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും നേടി. ഏദന്‍ മൽസരത്തില്‍ ഒന്നാകെ ആറ് വിക്കറ്റ് സ്വന്തമാക്കി. 17കാരനായ ഏദന്റെ അരങ്ങേറ്റ മൽസരമായിരുന്നു മേഘാലയക്ക് എതിരെ നടന്നത്.
Read Also: കരുതലോടെ മടങ്ങാം സ്‌കൂളിലേക്ക്; മറക്കരുത് മാസ്‌കാണ് മുഖ്യം