ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്‌റ്റൺ ചർച്ചിലിന്റെ അപൂർവ പെയിന്റിങ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകക്ക്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസ് പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റിന് ചർച്ചിൽ സ്വന്തമായി വരച്ച് കൈമാറിയ ‘ഖുതുബിയ മോസ്‌ക് ടവർ’ എന്ന പെയിന്റിങ്ങിന് 85 കോടി രൂപയാണ് ലഭിച്ചത്.
യുഎസ് നടി അഞ്‌ജലീന ജോളിയുടെ കുടുംബമാണ് പെയിന്റിങ് ലേലത്തിൽ വിൽപന നടത്തിയത്. മാർച്ച് ഒന്നിനായിരുന്നു ലേലം. മൊറോക്കോയിലെ മറാകിഷ് നഗരത്തിൽ അസ്‌തമയ ചാരുതയിലെ മസ്‌ജിദ് കാഴ്‌ചയാണ് ചർച്ചിലിന്റെ പെയിന്റിങ്ങിലെ പ്രമേയം.
രണ്ടാം ലോക യുദ്ധകാലത്ത് ചർച്ചിൽ വരച്ച ഏക ചിത്രം കൂടിയാണ് ‘ഖുതുബിയ മോസ്‌ക് ടവർ’ എന്ന സവിശേഷതയും ഇതിനുണ്ട്. മൊറോക്കോയിൽ 1943ൽ നടന്ന കസബ്‌ളാങ്ക കോൺഫറൻസിലാണ് ചർച്ചിലും റൂസ് വെൽറ്റും ഒന്നിച്ച് മൊറോക്കോയിൽ എത്തുന്നത്. തുടർന്ന്, അറ്റ്‌ലസ് മലനിരകൾക്ക് പിന്നിൽ അസ്‌തമയ കാഴ്‌ചകൾ കണ്ടതിന് ശേഷമായിരുന്നു ഇരുവരുടെയും മടക്കം. ഈ കാഴ്‌ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചർച്ചിൽ തന്റെ അപൂർവ പെയിന്റിങ്ങിന് ജീവൻ നൽകിയത്.
ചെറുപ്പകാലം മുതൽ തന്നെ ചർച്ചിൽ പെയിന്റിങ് രംഗത്ത് സജീവമായിരുന്നു. അദ്ദേഹം 500ലധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
Also Read: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം