പാരീസ്: ലോകത്താകെ ഈ വര്‍ഷം 488 മാദ്ധ്യമ പ്രവർത്തകർ ജയിലിൽ അടയ്‌ക്കപ്പെട്ടെന്ന് റിപ്പോര്‍ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ഈ വർഷം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ കണക്കിൽ കുറവുണ്ട്. 46 മാദ്ധ്യമ പ്രവര്‍ത്തകരാണ് 2021ല്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.
മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എഫ് എന്ന എന്‍ജിഒ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിത്. ഇത്തവണയും ചൈനയാണ് ഏറ്റവും കൂടുതല്‍ മാദ്ധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാദ്ധ്യമ പ്രവര്‍ത്തകരേയാണ് ചൈന ഈ വര്‍ഷം അഴിക്കുള്ളിലാക്കിയത്.
കൊല്ലപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്‌സിക്കോയും അഫ്‌ഗാനിസ്‌ഥാനുമാണ് മാദ്ധ്യമ പ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്‍.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാദ്ധ്യമ പ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയും തൊട്ട് പിറകിലുണ്ട്. നാല് മാദ്ധ്യമ പ്രവര്‍ത്തകരാണ് ഈ രണ്ട് രാജ്യങ്ങളിലും ഈ വർഷം കൊല്ലപ്പെട്ടത്.
1995 മുതലാണ് ആര്‍എസ്എഫ് ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. 26 വർഷത്തിനിടയിൽ ജയിലിൽ അടയ്‌ക്കപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്‍എസ്എഫ് പ്രസ്‌താവനയില്‍ പറഞ്ഞു.
മ്യാന്‍മര്‍, ബെലാറസ്, ഹോങ്‌കോങ് എന്നിവിടങ്ങളിലെ മാദ്ധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ മൂലം തടവിലാക്കപ്പെടുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ 20 ശതമാനം ഉയര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. 46 മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങൾ ആയിരുന്നുവെന്നും ആര്‍എസ്എഫ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
National News: ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്; സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു