കോഴിക്കോട്: നഗരത്തിന്റെ പ്രധാന നീരുറവയായ കനോലി കനാല്‍ നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കനാൽ ആഴംകൂട്ടി വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതി തയ്യാറാക്കുന്നതിനാണ് കോര്‍പ്പറേഷന്റെ തീരുമാനം.
പ്രളയവും അതിനു ശേഷം വന്ന കോവിഡും മൂലമാണ് കനോലി കനാല്‍ നവീകരണം മുടങ്ങിയത്. ആഴം കൂട്ടി കനാലിലൂടെ ബോട്ടോടിക്കുന്നതിന് വരെ ശ്രമമുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി നവീകരണം തടസപ്പെട്ടു.
ആഴം കൂട്ടുന്ന ജോലികള്‍ പുനരാരംഭിക്കുന്നതിനാണ് ശ്രമം നടത്തുന്നത്. ഇതിനായി ഏഴരക്കോടി രൂപ ജലവിഭവ വകുപ്പിന് കോര്‍പ്പറേഷന്‍ കൈമാറി. കനാലിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് മണലാക്കി മാറ്റുന്നതിനുള്ള സാധ്യതയും പരിശോധിക്കും. നവീകരണം പൂര്‍ത്തിയായാല്‍ കല്ലായിയിലേക്കും കോരപ്പുഴയിലേക്കും തെളിനീരൊഴുകും. സരോവരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര സാധ്യതയും മെച്ചപ്പെടും.
മാലിന്യം നിറഞ്ഞ്, ഒഴുക്ക് നഷ്‌ടപ്പെട്ട് ദുർഗന്ധം വമിച്ച കനോലി കനാലിലൂടെ തെളിനീർ ഒഴുകിയെങ്കിലും സ്‌ഥിതി വീണ്ടും പഴയതുപോലെ ആയിരിക്കുകയാണ്. കനാലിലേക്ക് മലിനജലം ഒഴുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാൻ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
വീടുകള്‍, ആശുപത്രികള്‍, മറ്റ് വ്യവസായ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യ പൈപ്പുകള്‍ ഇപ്പോഴും കനാലിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Also Read: മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്‌റ്റിൽ