ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള കരട് ബില്ല് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ ഒരു ബില്ലാകും കൊണ്ടു വരികയെന്നാണ് റിപ്പോർട്. ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയേക്കുമെന്നാണ് സൂചന. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനായുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്റിന്റെ അംഗീകാരം നേടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല പാർലമെന്റിലേക്കടക്കം പ്രഖ്യാപിച്ച ട്രാക്‌ടർ മാർച്ച് ഉൾപ്പെടെയുള്ള തുടർസമരങ്ങളുടെ കാര്യത്തിൽ കേന്ദ്രമന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാകും കർഷകർ നിലപാട് പ്രഖ്യാപിക്കുക. കര്‍ഷകരുടെ രോഷം അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകൾ കേന്ദ്രതലത്തിൽ പുരോഗമിക്കുകയാണ്.
നിയമങ്ങൾ പിൻവലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും കര്‍ഷക പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്റെ സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്‌ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുക്കാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിൽ കൃഷിമന്ത്രാലയത്തിൽ കൂടിയാലോചനകൾ തുടങ്ങിയെന്നാണ് റിപ്പോർട്.
Read Also: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു