ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ നിന്നു രാജിവക്കുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. തേജീന്ദർ സിങ് സോഥിയുടെ ട്വീറ്റാണ് ചർച്ചയാകുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തേജീന്ദറിന്റെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്.
“മൂന്നര വർഷക്കാലം മാദ്ധ്യമ പ്രവർത്തനത്തിന്റെ ആത്മാവിനെ കൊന്നതിന് മാപ്പ് എഴുതിക്കൊണ്ട് റിപ്പബ്ലിക് ടിവിയിൽ നിന്നും രാജിവക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവക്കാം”- എന്നാണ് തേജീന്ദർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
“എല്ലാം നഷ്ടപ്പെട്ടിട്ടില്ല. ഒരാളുടെ ആത്മാവ് വീണ്ടെടുക്കാൻ ഇനിയും സമയമുണ്ട്!” – എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷൺ തേജീന്ദറിന്റെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.
തേജീന്ദറിന്റെ പ്രസ്താവനയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. മൂന്നു വർഷക്കാലം ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് പടിയിറങ്ങുമ്പോൾ ഇതുപോലൊരു പ്രസ്താവന നടത്തരുതെന്ന് ഒരാൾ കമന്റ് ചെയ്തു. റിപ്പബ്ലിക് ടിവി നിങ്ങൾക്ക് യോജിച്ചതല്ലെന്നു മനസ്സിലാക്കാൻ എന്തുകൊണ്ടാണ് വർഷങ്ങൾ സമയമെടുത്തതെന്നും കമന്റിൽ ചോദിക്കുന്നു.
ഇതിനു മറുപടിയായി തേജീന്ദർ പറഞ്ഞത് ഇങ്ങനെ: “ഞാനായിരുന്നു രാജി വക്കുന്ന ആദ്യത്തെയാൾ എങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. പക്ഷേ, ഈ ചാനലും കമ്പനിയും തുടങ്ങാൻ അർണബിനെ സഹായിച്ച പലരും രാജിവച്ചു പോയിക്കഴിഞ്ഞു. ആരെങ്കിലും ശബ്ദമുയർത്തിയേ പറ്റൂ, യുവാക്കളെ ചൂഷണം ചെയ്യാൻ നിശബ്ദതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇവർ”.
വിമർശകർക്കൊപ്പം തേജീന്ദറിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും പലരും നൽകുന്നുണ്ട്.