മാഡ്രിഡ്: സ്‌പാനിഷ് ക്ളബ് എഫ്‌സി ബാഴ്‌സലോണയുടെ പരിശീലക സ്‌ഥാനത്തുനിന്ന് റൊണാൾഡ് കോമാൻ പുറത്ത്. റയോ വല്ലെക്കാനോയ്‌ക്ക് എതിരെ ഇന്നലെ ബാഴ്‌സ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കോമാന്റെ സ്‌ഥാനം തെറിച്ചത്.
കോമാന്റെ പരിശീലനത്തിന് കീഴിൽ ബാഴ്‌സയ്‌ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. അത്‌ലറ്റികോ മാഡ്രിഡിനെതിരായ മൽസരത്തിന് ശേഷവും റയൽ മാഡ്രിഡിനെതിരായ എ ക്ളാസിക്കോ മൽസരത്തിന് ശേഷവും കോമാനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.
എന്നാൽ അപ്പോഴെല്ലാം ക്ളബ് കോമാനെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ കൈവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരിശീലകനെതിരെ ആരാധകരും പരസ്യമായി രംഗത്തുവന്നു. കോമാന്റെ കാറിനു മുന്നിലായിരുന്നു ആരാധകരുടെ പ്രതിഷേധം.
നേരത്തെ പരിശീലകനെന്ന നിലയിൽ കോമാന്റെ പല നിലപാടുകളും വിമർശിക്കപ്പെട്ടിരുന്നു. മികച്ച ലാ മാസിയ യുവതാരങ്ങളെ റിലീസ് ചെയ്‌ത കോമാൻ പല താരങ്ങളെയും പൊസിഷൻ മാറ്റിയാണ് കളിപ്പിച്ചിരുന്നത്. ലുക്ക് ഡിയോങ് അടക്കം ആവശ്യമില്ലാത്ത ട്രാൻസ്‌ഫറുകളും കോമാൻ നടത്തി.
അതേസമയം കോമാനെ പുറത്താക്കിയതിന് പിന്നാലെ പകരക്കാരെ തേടുകയാണ് ബാഴ്‌സ. ക്ളബ്ബിന്റെ തന്നെ മുൻ താരവും ഖത്തർ അൽ സാദിന്റെ പരിശീലകനുമായ സാവി ഹെർണാണ്ടസിനെ ബാഴ്‌സ സമീപിച്ചതായി റിപ്പോർട് പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ബാഴ്‌സ നടത്തിയിട്ടില്ല.
Most Read: ലഹരിപ്പാർട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും