തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. കേരളത്തിലെ ബിജെപി നേതാക്കൾ മാഫിയ സംഘമാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലശങ്കർ രംഗത്തെത്തിയത്.
തന്നെ മൽസര രംഗത്ത് നിന്ന് ഒഴിവാക്കിയത് കെ സുരേന്ദ്രൻ നയിക്കുന്ന സംസ്‌ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ കച്ചവടത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻഎസ്‌എസും എസ്എൻഡിപിയും ക്രിസ്‌ത്യൻ വിഭാഗവും തന്റെ സ്‌ഥാനാർഥിത്വത്തെ ഒരുപോലെ പിന്തുണച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലം കൂടിയായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറയുന്നു.
ഓർത്തഡോക്‌സ് സഭാ നേതൃത്വവും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തനിക്ക് അനുകൂലമായി രംഗത്തുണ്ടായിരുന്നു. കൂടാതെ ചെങ്ങന്നൂരിൽ തന്റെ ബന്ധുമിത്രാദികളടക്കം 10,000 വോട്ടുകളും ലഭിക്കുമായിരുന്നു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ സിപിഎമ്മും ബിജെപിയുമായുള്ള ഡീലാണ്.
മൽസരിച്ച എല്ലാ മണ്ഡലങ്ങളിലും തോറ്റ സ്‌ഥാനാർഥിയാണ് സുരേന്ദ്രൻ. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന നേതൃത്വമാണ് ഇതെന്നും ബാലശങ്കർ കുറ്റപ്പെടുത്തി. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ താൻ കേരളത്തിൽ നിന്ന് വിജയിക്കുന്നത് തടയണമെന്ന താൽപര്യമാണ്. വി മുരളീധരൻ വിഭാഗം കേന്ദ്രത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നു എന്നും ബാലശങ്കർ ചൂണ്ടിക്കാട്ടി.
കെഎം മാണിയുമായി വ്യക്‌തിപരമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. ജോസ് കെ മാണിയുമായും നല്ല ബന്ധമാണുളളത്. ജോസ് കെ മാണി ബിജെപിയുടെ ഭാഗമാകാൻ തയാറായിരുന്നു. എന്നാൽ അത് ഇല്ലാതാക്കിയത് ബിജെപി സംസ്‌ഥാന നേതൃത്വമാണെന്നും ബാലശങ്കർ കൂട്ടിച്ചേർത്തു.
Also Read: സ്‌ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു