ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയത്.
നേരത്തെ ആർടിപിസിആർ പരിശോധന ഫലമോ അല്ലെങ്കിൽ കോവിഷീൽഡ് ഒരു ഡോസെടുത്ത് സർട്ടിഫിക്കറ്റോ മാത്രമാണ് സംസ്‌ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്‌ചയിച്ചിരുന്നത്. ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് മതിയാകില്ല. കർണാടകയിൽ നേരിയ തോതിൽ കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇന്നലെ 1900ഓളം കേസുകൾ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിരുന്നു. ഇതാണ് അതിർത്തികളിൽ പരിശോധന നിർബന്ധമാക്കാനുള്ള പ്രധാന കാരണം. ഉത്തരവ് പുറത്ത് വന്നതോടെ അതിർത്തികളിലൂടെ കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
Read Also: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്