മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്ന് ചില രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്‌തിരിക്കുകയാണ് റഷ്യ.
റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിൻ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ബൈക്കാനൂർ ലോഞ്ച് പാഡിലുള്ള റോക്കറ്റിൽ നിന്ന് അമേരിക്ക, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് നീക്കം ചെയ്‌തിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ പതാക നിലനിർത്തുകയും ചെയ്‌തു. സോയൂസ് റോക്കറ്റിൽ നിന്ന് മറ്റ് രാജ്യങ്ങളുടെ പതാകകൾക്ക് മുകളിൽ വൈറ്റ് വിനൈൽ ഉപയോഗിച്ച് മറക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പതാക കാണാനാകാത്ത വിധം പൂർണമായും മറക്കുന്നതും വീഡിയോയിൽ കാണാം. ‘ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്‌ചയിച്ചിരിക്കുന്നത്.
വൺവെബ്ബ് പദ്ധതിക്ക് കീഴിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്‌ടിവിറ്റി നൽകുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇവയിൽ 428 എണ്ണം വിക്ഷേപിച്ച് കഴിഞ്ഞു. ഭാരതി എയർടെൽ ഗ്രൂപ്പും യുകെ സർക്കാരുമാണ് പദ്ധതി നടപ്പാക്കുന്നത്.
Стартовики на Байконуре решили, что без флагов некоторых стран наша ракета будет краше выглядеть. pic.twitter.com/jG1ohimNuX
— РОГОЗИН (@Rogozin) March 2, 2022
Most Read: മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി