മുംബൈ: കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ ഒരു മുന്നണിയെക്കുറിച്ച് പറഞ്ഞപ്പോഴും കോൺഗ്രസിനെ ഒപ്പം കൊണ്ടുപോകണമെന്ന് സേന പറഞ്ഞിരുന്നുവെന്നും റാവത്ത് പറഞ്ഞു.
“കോൺഗ്രസ് ഇല്ലാതെ രാഷ്‌ട്രീയ മുന്നണി രൂപീകരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. മമത ബാനർജി ഒരു രാഷ്‌ട്രീയ മുന്നണി നിർദ്ദേശിച്ച സമയത്ത്, കോൺഗ്രസിനെ ഒപ്പം കൊണ്ടു പോകുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ച പാർട്ടി ശിവസേനയായിരുന്നു. എല്ലാവരെയും ഒപ്പം കൂട്ടിക്കൊണ്ട് നയിക്കാനുള്ള കഴിവ് കെസിആറിനുണ്ട്,”- റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് നേതൃത്വം ഏറ്റെടുക്കാനുള്ള കഴിവിനെക്കുറിച്ച് സംസാരിക്കവെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രസ്‌താവന. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും കെസിആർ മുംബൈയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബിജെപി വിരുദ്ധ മുന്നണിക്ക് ഇരു നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത് ഹിന്ദുത്വമല്ലെന്നും കൂടിക്കാഴ്‌ചക്ക് ശേഷം താക്കറെ പറഞ്ഞിരുന്നു. തങ്ങളുടെ സംസ്‌ഥാനങ്ങൾ 1000 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനാൽ ഉദ്ദവും താനും സഹോദരങ്ങളാണെന്ന് റാവു പ്രഖ്യാപിച്ചു.
ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ തേടിയാണ് കെ ചന്ദ്രശേഖർ റാവു ഉദ്ദവിനെയും ശരദ് പവാറിനെയും കണ്ടത്. ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് മുമ്പ് തടയണമെന്നും ആഹ്വാനം ചെയ്‌ത ശേഷമാണ് കെസിആറിന്റെ നീക്കം. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ചന്ദ്രശേഖർ റാവു ഉടൻ കൂടിക്കാഴ്‌ച നടത്തും. ജനതാദൾ നേതാവ് എച്ച്ഡി ദേവഗൗഡയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും കെസിആറിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ