പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ്. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി ആരംഭിച്ചു.
ഒളിവിലുള്ള പ്രതികൾക്ക് എസ്‌ഡിപിഐ, പിഎഫ്ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്‌ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.
ഇവരെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
അതേസമയം സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്‌ജിത്തിന്റെ ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. നിലവിലെ ലോക്കൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ഹരജിയിൽ പറയുന്നത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹരജി വ്യക്‌തമാക്കുന്നു.
Most Read: ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ