മുംബൈ: രാജ്യത്തിന്റെ സാമൂഹിക ഐക്യം ഇല്ലാതാക്കിയത് ബിജെപിയാണെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബിജെപിയായിരിക്കുമെന്നും റാവത്ത് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു.
“രാജ്യത്ത് എല്ലാം സമാധാനപരമായി മുന്നോട്ടു പോകുകയായിരുന്നു. പക്ഷേ ബിജെപി വക്‌താവിന് രണ്ട് മതങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാക്കണം. രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബിജെപിയാണ്,”- റാവത്ത് പറഞ്ഞു.
പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിനെതിരെ മുംബൈ, ഗുജറാത്ത്, യുപി ഉൾപ്പടെയുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന അല്‍-ഖ്വയിദയുടെ ഭീഷണിക്ക് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
“കാവിയുടെ ഭീകരര്‍ ഡെൽഹിയിലും, യുപിയിലും ഗുജറാത്തിലും മുംബൈയിലും തങ്ങളുടെ അന്ത്യത്തിനായി കാത്തിരുന്നോളൂ’ എന്നായിരുന്നു അല്‍-ഖ്വയിദ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഭീഷണിക്ക് പിന്നാലെ ഈ പ്രദേശങ്ങളിലെ വിമാനത്താവളങ്ങള്‍, മെട്രോ, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയതായി ബന്ധപ്പെട്ട അധികാരികള്‍ വ്യക്‌തമാക്കിയിരുന്നു.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബിജെപി വക്‌താവ് നൂപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ചര്‍ച്ചയുടെ ഭാഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നൂപുറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Most Read: വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി