തിരുവനന്തപുരം: വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസമ്മില്‍ എന്നിവർ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
മോചനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റൈഹാനത്ത് നേരത്തെ മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ഈ വിഷയത്തില്‍ റൈഹാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഹത്രസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പനെ യുപി പോലീസ് പോപുലർ ഫ്രണ്ട് ബന്ധമാരോപിച്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കാപ്പനെതിരെ യുഎപിഎ ചുമത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മഥുര ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ നേരത്തെ രംഗത്ത് വന്നിരുന്നു.
Read Also: പരിസ്‌ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി