തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എംഎല്‍എ. സഭയുടെ ചരിത്രത്തിലിതുവരെ കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്‌ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍ ഈ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു.
പ്രമേയ അവതാരകന്‍ ആര്‍ക്കോ വേണ്ടി യാന്ത്രികമായി ചില വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കണ്ടു. പ്രമേയ അവതാരകന്‍ തന്നെ ഒരുവേള സ്‌പീക്കറെ അഭിനന്ദിക്കുകയുണ്ടായി. ഉപരാഷ്‌ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത് അദ്ദേഹം പരാമര്‍ശിച്ചു. സ്‌പീക്കറെ നീക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടയില്‍ സ്‌പീക്കറെ അഭിനന്ദിക്കേണ്ടി വന്ന അപൂര്‍വതക്ക് കൂടി ഈ പ്രമേയ അവതരണം സാക്ഷ്യം വഹിച്ചു.
കള്ളപ്പണ ഇടപാടില്‍ ഇടനില നിന്നിട്ട് ഇഡി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ ഓടിരക്ഷപ്പെടേണ്ടി വന്ന പാരമ്പര്യമല്ല ഭരണപക്ഷത്തിരിക്കുന്നവരും സ്‌പീക്കര്‍ക്കും ഉള്ളത്. എല്ലാം കഴിഞ്ഞ് സ്‌പീക്കര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒന്നോര്‍മ്മിപ്പിച്ചേക്കാം 53ആമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍.
ഇന്ത്യയുടെ ആദരവ് പിടിച്ചുപറ്റുന്ന സ്‌ഥാനത്തേക്ക് കേരളത്തെ ഉയര്‍ത്തിയ സ്‌പീക്കറെ, കേട്ടുകള്‍വികളുടെ അടിസ്‌ഥാനത്തിലും വലതുപക്ഷ മാദ്ധ്യമങ്ങളിലെ ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിലും കുറ്റവിചാരണ ചെയ്യാന്‍ വേണ്ടി പ്രമേയം അവതരിപ്പിച്ച ബഹുമാന്യനായ പ്രമേയ അവതാരകാ, അങ്ങ് നെഞ്ചില്‍ കൈവെച്ചൊന്ന് സ്വയം ചോദിച്ചുനോക്കൂ, വേണ്ടിയിരുന്നില്ല എന്ന ഉത്തരം അങ്ങയുടെ മനസിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. താങ്കളുടെ മുഖത്ത് നിന്ന് ഞാന്‍ അത് വായിച്ചെടുക്കുന്നു; സ്വരാജ് പറഞ്ഞു.
Read also: സ്‌പീക്കര്‍ക്ക് എതിരെ സഭയിൽ അവിശ്വാസ പ്രമേയം