തിരുവനന്തപുരം: വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
വിഴിഞ്ഞത്തെ സംഘർഷാവസ്‌ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു. സംഭവത്തിൽ പോലീസ് നിഷ്‌ക്രിയമാണ്. 5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 3000 പ്രതിഷേധക്കാർ പോലീസ് സ്‌റ്റേഷൻ വളഞ്ഞു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തുവെന്നും സർക്കാർ വ്യക്‌തമാക്കി.
ഹരജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കാൻ മാറ്റി. വിഴിഞ്ഞം സംഭവത്തിൽ നടപടി എടുക്കണമെന്ന് ജസ്‌റ്റിസ് അനു ശിവരാമൻ നിർദ്ദേശം നൽകി. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വീകരിച്ച നടപടികൾ വെള്ളിയാഴ്‌ച അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മാസങ്ങളായി തുടരുന്ന വിഴിഞ്ഞം തുറമുഖ സമരത്തിൽ ഏറ്റവും സംഘർഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌ത്രീകളും വൈദികരും ഉൾപ്പടെയുള്ള സമരക്കാർ പോലീസ് സ്‌റ്റേഷനിൽ എത്തിയത്. പോലീസ് സ്‌റ്റേഷൻ വളഞ്ഞ സമരക്കാർ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ഫർണിച്ചറുകളും രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു.
പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചതോടെ സ്‌ഥലത്ത് കൂടുതൽ സംഘർഷം ഉണ്ടായി. ആക്രമണത്തിൽ 36 പോലീസുകാർക്കും ലാത്തിച്ചാർജിൽ നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സംഘർഷത്തെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. തുടർന്ന് തീരനിവാസികളുമായും അതിരൂപത പ്രതിനിധികളുമായും കളക്‌ടറുമായും ചർച്ച നടത്തും.
Most Read: വനിതാ ഡോക്‌ടറെ മർദ്ദിച്ച സംഭവം: പ്രതിയുടെ അറസ്‌റ്റ് ഇന്ന്