കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. ശക്‌തമായ കാറ്റും കടൽക്ഷോഭവും കണക്കിലെടുത്താണ് നിരോധനം. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം.
കാലവർഷം ശക്‌തമായതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്‌ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്ത് നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. എന്നാൽ മൽസ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
Most Read: സന്ദർശനത്തിൽ മാറ്റമില്ല; രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്