അബൂജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ നിന്നും തോക്കുധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടുകിട്ടിയതായി സംസ്‌ഥാന ഗവർണർ. സാംഫറയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെൺകുട്ടികളാണ് തിരിച്ചെത്തിയത്.
കുട്ടികൾക്കായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും ഗവർണർ ബെല്ലോ മാതവാലെ പറഞ്ഞു.
‘വെള്ളിയാഴ്‌ച മുതൽ തടവിൽ കഴിയുന്ന കുട്ടികളെ ഇന്ന് തിരികെ ലഭിച്ചു. ഞങ്ങളുടെ സമാധാന ഉടമ്പടി ഫലം കണ്ടു. കുട്ടികൾക്കായി മോചനദ്രവ്യം നൽകിയില്ല,’ ഗവർണർ പറഞ്ഞതായി അൽ ജസീറ റിപ്പോർട് ചെയ്‌തു.
വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ വിദൂര ഗ്രാമപ്രദേശമായ ജംഗെബെയിലെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് നൂറിലധികം വരുന്ന തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. 317 പെൺകുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ സംഘം കടത്തിയ പെൺകുട്ടികളുടെ എണ്ണം 279 ആണെന്നാണ് ഗവർണർ പറയുന്നത്.
കുട്ടികൾ സുരക്ഷിതരാണെന്നും വൈദ്യ പരിശോധനക്കായി അവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Read Also: ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ