കോഴിക്കോട്: കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതി പ്രകാരം ബസ് ജീവനക്കാരനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തതിനാണ് പ്രതിഷേധം. തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15-ലധികം റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക് നടക്കുന്നത്.
കഴിഞ്ഞ ദിവസം കരിയാട്-തലശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്‌ടർക്കെതിരെ രണ്ടു വിദ്യാർഥികളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. വിദ്യാർഥികളെ തുടർച്ചയായി ഉപദ്രവിച്ചു എന്ന രീതിയിലാണ് പരാതി. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും, അകാരണമായ അറസ്‌റ്റാണെന്നുമാണ് ബസ് ജീവനക്കാരുടെ പ്രതികരണം.
കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുകയാണ്. തലശേരി-തൊട്ടിൽപ്പാലം, കോഴിക്കോട്- തലശേരി, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക്. തലശേരിയിൽ ബസ് കണ്ടക്‌ടറെ പോക്‌സോ പ്രകാരം അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് കോഴിക്കോടും ബസ് പണിമുടക്ക് നടക്കുന്നത്. അതിനിടെ, തൃശൂരിൽ വിദ്യാർഥിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിലും പ്രതിഷേധം നടക്കുന്നുണ്ട്.
Most Read| ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; അൽ ഖുദ്‌സ് ആശുപത്രി ഒഴിയാനാവില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം