തൃശൂർ: അഭിമാനമായ ഒരുപാട് വനിതകൾക്ക് ജൻമം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീശക്‌തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എവി കുട്ടിമാളുവമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജം ചെറുതല്ല.
കാർത്യായനിയമ്മയും ബഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസമല്ലെന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിന് അർഹയായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചർച്ച. സ്‌ത്രീകളുടെ ശക്‌തിയാണ് നാടിനെ വികസിതമാക്കുന്നത്. സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്‌ത്രീ ശക്‌തിയെ പരിഗണിച്ചില്ല. സ്‌ത്രീ സംവരണ ബിൽ ബിജെപി പാസാക്കി. മുതലാഖിൽ ബുദ്ധിമുട്ടിയ സ്‌ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടികൾ ഓരോന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെ കുറിച്ച് പരാമർശിച്ചത്. 10 കോടി ഉജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവരണം മോദിയുടെ ഗ്യാരണ്ടിയാണ്. പ്രധാനമന്ത്രി വിശ്വകർമാ യോജനയിലൂടെ സ്‌ത്രീകൾക്ക് ഉന്നമനം, അഞ്ചുലക്ഷം രൂപവരെ ചികിൽസാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്‌ത്രീശക്‌തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയ പ്രധാനമന്ത്രി, റോഡ് ഷോ നടത്തിയതിന് ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് ഗ്രൗണ്ട് മുതൽ നായ്‌ക്കനാൽ വരെ ഒന്നര കിലോമീറ്റർ ആയിരുന്നു റോഡ് ഷോ. തുടർന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി സദസിനെ അഭിവാദ്യം ചെയ്‌തു. എന്നാൽ, തേക്കിൻ കാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയെ എവിടെയും പ്രധാനമന്ത്രി പരാമർശിച്ചിട്ടില്ല.
41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഒരിടത്തും തൃശൂരിൽ മൽസര രംഗത്ത് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളിൽ നിറയുന്ന സുരേഷ് ഗോപിയെ പരാമർശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്‌ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു സൂചനപോലും പ്രധാനമന്ത്രി നൽകിയില്ലായെന്നതും ശ്രദ്ധേയമാണ്.
Most Read| പുറത്താക്കൽ നടപടി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി